Saturday, December 31, 2011

മറ്റൊരു മുല്ലപ്പെരിയാര്‍ പൊട്ടാനൊരുങ്ങുന്നുണ്ട്


തടഞ്ഞു നിര്‍ത്തിയ വലിയൊരു വെള്ളക്കെട്ട് ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ഭൂകമ്പത്തിന്റെ പ്രകമ്പനത്താല്‍ പൊട്ടിയൊലിച്ച് ഒരു ഒരു സംസ്ഥാനത്തിന്റെ വലിയൊരു പ്രദേശത്തെ തന്നെ ഇല്ലാതാക്കിയേക്കുമോ എന്ന ഭീതിയാണ് കേരളം മാസങ്ങളോളമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം സജീവമായി തന്നെ ഭീകരമായ ഈ ഭീതി പരസ്പരം പറഞ്ഞും പങ്കുവെച്ചും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പുതിയൊരു തടയിണ നിര്‍മിച്ച് കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിന് വെള്ളവും നല്‍കാമെന്ന പരിഹാര നിര്‍ദേശം ആദ്യം മുന്നോട്ടു വെച്ചവര്‍ തന്നെ പുതിയ ഡാമിന്റെ നിര്‍മാണ ചെലവും കാലവിളംബവും ചൂണ്ടിക്കാട്ടി പുതിയ ബദല്‍ നിര്‍ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നുവെന്നതാണ് മുല്ലപ്പെരിയാര്‍ സംഭവങ്ങളുടെ പുതിയ വഴിത്തിരിവ്. എന്‍ഡോസര്ഫാന്‍ അടക്കമുള്ള വിഷയങ്ങളില്‍ കേരളം കണ്ടത് പോലെയുള്ള രാഷ്ട്രീയ കിടമത്സരമായി മുല്ലപ്പെരിയാര്‍ സമരവും രൂപ്പാന്തരപ്പെടുമ്പോള്‍, മന്ത്രിസഭയുടെ തന്നെ ഭാവി നിര്‍ണയിച്ചേക്കാവുന്ന പിറവം ഉപതെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ചാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ സജീവമായതെന്ന പി ചിദംബരത്തിന്റെ വാക്കുകള്‍ സത്യമായിരുന്നുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാര്യമെന്തായാലും മുല്ലപ്പെരിയാറിന്റെ താഴ്വാരങ്ങളില്‍ ഭൂമാഫിയകള്‍ ചുളുവിലക്ക് ഭൂമികള്‍ വാങ്ങിക്കൂട്ടി ആളുകളിലെ ഭീതി മുതലെടുക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നതാണ് അണപൊട്ടിയൊഴുകിയ സമരപ്രക്ഷോഭങ്ങളുടെ അനന്തരഫലം. 

കാലം രണ്ടായിരത്തി പതിനൊന്നില്‍ നിന്ന് പന്ത്രണ്ടിലേക്ക് ചുവടു വെക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനേക്കാള്‍ ദുര്‍ബലമായ, ചെറിയൊരു അപകടം പോലും താങ്ങാന്‍ ശേഷിയില്ലാത്ത മറ്റൊരു അണക്കെട്ട് പൊട്ടാനൊരുങ്ങിനില്‍ക്കുന്നത്‌ കാണാതെ പോവുന്നത് കാലങ്ങളോളം നമ്മെ ദു:ഖിപ്പിച്ചേക്കുമെന്ന് ഞാന്‍ ഭയക്കുന്നു. ഇവിടെ അണക്കെട്ടിന്റെ സ്ഥാനത്ത്‌ ഒരു മനുഷ്യനാണ്. ചോരയും നീരും വറ്റിപ്പോയ കരയാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ലാത്ത ഒരു പച്ചമനുഷ്യന്‍. വര്‍ഗീയ കോമരങ്ങള്‍ മുറിച്ചെടുത്ത ഒറ്റക്കാലുമായി അസാമാന്യ ദൈവവിശ്വാസത്തിന്റെ ബലത്തില്‍ മാത്രം ദിവസങ്ങള്‍ തള്ളി നീക്കുന്ന ആ മനുഷ്യന്റെ പേര് അബ്ദുള്‍നാസര്‍ മഅദനി എന്നാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ നാള്വഴികളില്‍ സംഭവിച്ച വലിയൊരു പുഴുക്കുത്തിന്റെ നേരടയാളമാണ് ആ മനുഷ്യന്‍. നിരപരാധിത്വത്തിന്റെ പത്തു വര്‍ഷങ്ങള്‍ ജയിലകങ്ങളില്‍ ജീവിച്ചു തീര്‍ക്കേണ്ടി വന്ന ഈ ഹതഭാഗ്യന്റെ അനുഭവങ്ങള്‍ കേരളമെന്നല്ല, ഇന്ത്യയുടെ തന്നെ സ്വൈര്യജീവിതത്തെ സാരമായി ബാധിക്കും വിധം ഒരു വിഭാഗം ജനമനസ്സുകളില്‍ അസ്വസ്ഥത പടര്‍ത്തികൊണ്ടിരിക്കുകയാണ്. വര്‍ഗീയവാദികള്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദ്‌ ഇന്ത്യന്‍ മതേതരത്വത്തിന്റെ ശുഭ്രവസ്ത്രത്തില്‍ എത്രമാത്രം അഴുക്ക് പുരട്ടിയോ അതിലുമേറെ ഭീകരമായിരിക്കും ഈയൊരു മനുഷ്യന് സംഭവിച്ചേക്കാവുന്ന ചെറിയൊരു പോറല്‍ പോലും. 

സിമിയുടെയും ഇന്ത്യന്‍ മുജാഹിദിന്റെയും മൂടുപടമണിഞ്ഞു ഇന്ത്യയുടെ സമാധാന ജീവിതത്തില്‍ ഒരു പാട് സ്ഫോടനങ്ങള്‍ നടത്തി ഒടുവില്‍ മുഖം മൂടി വേര്‍പെട്ടു പോയ സംഘപരിവാര്‍ കൂട്ടങ്ങള്‍ നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് മഅദനിയും. സത്യം തേടിപ്പോയ പത്രപ്രവര്‍ത്തകയെ പോലും ഭീകര മുദ്ര ചാര്‍ത്തി പീഡിപ്പിക്കാന്‍ തയ്യാറായവരുടെ തിരക്കഥയിലെ പാത്രനിര്‍മിതികള്‍ക്ക് ചൂട്ടു പിടിക്കാനല്ലാതെ മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ലെന്നത് ഇന്ത്യയുടെ നല്ല ഭാവി സ്വപ്നം കാണുന്നവരെ സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങിനെ! 

കേന്ദ്രമന്ത്രിസഭയില്‍ കുറെ മലയാളികളുണ്ടത്രേ! അവരില്‍ സമുദായത്തിന്റെ സ്വന്തം പ്രതിനിധി തന്നെയുണ്ടത്രേ! പക്ഷേ, അവര്‍ക്കൊന്നും മഅദനിയെ അറിയില്ല. ആലുവ കടപ്പുറത്ത്‌ കണ്ട പരിചയം പോലുമില്ല. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഈ ഒറ്റക്കാലന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം ഉളുപ്പില്ലാതെ തേടിയവര്‍ തന്നെയാണ് ഇക്കൂട്ടര്‍. അവരെ വിടാം. മറ്റൊരു കൂട്ടരുണ്ടല്ലോ, ആലുവയിലല്ല ശംഖുമുഖം കടപ്പുറത്ത്‌ വെച്ച് കെട്ടിപ്പിടിച്ചു ഉമ്മ ചൊരിഞ്ഞവര്‍. അവര്‍ക്കും മിണ്ടാട്ടമില്ല. ഒരു വീഎസുണ്ട്. മഅദനിയെ അറസ്റ്റു ചെയ്തു കൊണ്ട് പോകുമ്പോള്‍ നിസ്സഹായനായി നോക്കി നിന്നതിന്റെ പാപബോധത്താലോ മറ്റോ കര്‍ണാടക മുഖ്യമന്ത്രിക്ക് അദ്ദേഹമൊരു കത്തയച്ചിട്ടുമുണ്ട്. ഇതിനപ്പുറം കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആ മനുഷ്യന് വേണ്ടി എന്താണ് ചെയ്തത്? നല്ല കാലത്ത് റേറ്റ്‌ വര്‍ധിപ്പിക്കാന്‍ അഭിമുഖങ്ങളും സ്പെഷ്യല്‍ സ്റ്റോറികളും വാരിവിതറിയ നമ്മുടെ മാധ്യമങ്ങളോ? അഡ്വ. സെബാസ്റ്റ്യന്‍പോളും കൂട്ടരും നടത്തുന്ന നിയമപരമായ പോരാട്ടം പോലും അവര്‍ വാര്‍ത്തയാക്കാറില്ല. ഈയാവശ്യത്തിനു ഏതെങ്കിലും പള്ളി മൂലയില്‍ വെച്ച് ആരെങ്കിലും നൂറു രൂപ നല്‍കിപ്പോയെങ്കില്‍ അനധികൃത പണപ്പിരിവിനെ കുറിച്ച് നാല് കോളം വാര്‍ത്തയെഴുതാനിവര്‍ മടിക്കാറുമില്ല. 

കരിനാക്കിലൂടെ ഞാന്‍ ബ്ലോഗെഴുത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്റെ പ്രിയ കൂട്ടുകാരോട് ഉണര്‍ത്താനുള്ളത് ഇത് മാത്രമാണ്; പല വിഷയങ്ങളും ഏറ്റെടുത്തു വ്യാപക പ്രചരണം നടത്തി ഉറക്കം നടിച്ച മുഖ്യധാരാ മാധ്യമങ്ങളെ 'അടിച്ചുണര്‍ത്തിയ' ബൂലോകത്തിന് ഈ വിഷയത്തിലും പലതും ചെയ്യാന്‍ കഴിയും. ആ മനുഷ്യന്‍ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. ഇല്ലെങ്കില്‍ നമ്മെ പോലെ കുടുംബവുമൊത്ത് ജീവിതത്തിന്റെ ശിഷ്ടകാലമെങ്കിലും ജീവിച്ചോട്ടെ. ഏറ്റവും ചുരുങ്ങിയത്‌ ജാമ്യമെങ്കിലും ലഭിക്കാനുള്ള സാമാന്യ അവകാശമെങ്കിലും അദ്ദേഹത്തിന് വകവെച്ചു കൊടുക്കാന്‍ വേണ്ടി മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ നമുക്കും കണ്ണി ചേരാം. വ്യാപകമായ ഓണ്‍ലൈന്‍ പ്രചരണങ്ങളിലൂടെ വരാന്‍ പോകുന്ന വന്‍ദുരന്തത്തെ നമുക്ക് തടഞ്ഞു നിര്‍ത്താം. 


ഒപ്പം വായിക്കാവുന്നവ:
ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും
ദാ 'ഭീകരി' വരുന്നു!!
ജയില്‍ ചുമരിലെ അമ്പിളിക്കീറ്

20 അഭിപ്രായങ്ങള്‍:

  1. മഅദനിക്ക് നീതി കൊടുക്കുക, രാജ്യത്തിന്റെ മാനം കാക്കുക.

    ReplyDelete
  2. 2012 ൽ നമ്മുക്ക് പ്രത്യാശിക്കാം മഅദനി യുടെ മോചനവും ...

    ReplyDelete
  3. ആരോഗ്യമുള്ള കാലത്തു കുറച്ചു തീവ്രവാദിപ്രസംഗം നടത്തി എന്നതില്‍ കവിഞ്ഞു മുഖ്യധാരാ മുസ്ലിം സംഘടനകളുടെ (അവിഹിത) ഇടപെടലിലൂടെ അര്‍ഹിക്കാത്ത നീതി നേടിയെടുക്കാന്‍ മാത്രം മുസ്ലിം സമുദായത്തിനു എന്തു സേവനമാണു മഅദനി എന്നു പറയുന്ന ഈ പഴയ മുസ്ലിം തീവ്രവാദി (റെഫെരെന്‍സ്: അയാളുടെ പഴയ കാല പ്രസംഗങ്ങള്‍) ചെയ്തതു?. ഇനി അദ്ധേഹത്തിനു (അനര്‍ഹമായ) നീതി കിട്ടിയില്ലെങ്കില്‍ അതു കൊണ്ട് സംഭവിക്കാന്‍ പോകുന്നത്, അകത്തായാല്‍ തിരിഞ്ഞു നോക്കാന്‍ ആരും കാണില്ല എന്ന ഉള്‍വിളി കൊണ്ട്, ഭാവിയില്‍ തീവ്രവാദ ചിന്തയില്‍ നിന്നും മുസ്ലിം യുവാക്കളെ അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കും അത്രമാത്രം. ഒരുപക്ഷെ ഇന്നലത്തെ മഴയില്‍ മുളച്ച ചില പാര്‍ട്ടികള്‍ക്ക് ചിലപ്പോള്‍ ഇദ്ധേഹത്തെ പൊക്കിപ്പിടിച്ച് മുസ്ലിം സമുദായത്തിലെ ചിലരുടെയെങ്കിലും കുണ്ഡലിനി ഉണര്‍ത്തി നിലനില്പ്പിനുള്ള വഴി കണ്ടെത്താനാവുമായിരിക്കും.
    ++
    മഅദനി അകത്തിരിക്കുന്നതല്ല, മറിച്ച് ശശികല ടീച്ചര്‍ മുതല്‍ മേലോട്ടുള്ള ഇയാളുടെ ഹിന്ദു പതിപ്പുകള്‍ പുറത്തിരുന്ന് വിലസുന്നതാണ് നമ്മുടെ നിയമത്തിന്റെ പിടിപ്പുകേട്. അത്രയൊക്കെയേയുള്ളൂ മഹത്തായ നമ്മുടെ നിയമം എന്നു കരുതി അങ്ങു സമാധാനിക്കൂ ഭായീ.....

    ReplyDelete
  4. പ്രിയ വഴിപോക്കന്‍: വാദത്തിനു വേണ്ടി അദ്ദേഹത്തെ കുറിച്ച് താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സമ്മതിച്ചാലും (വര്‍ഷങ്ങളോളം അദ്ദേഹത്തെ ജയിലിട്ട കുറ്റം പോലും തെളിയിക്കാനാവാതെ ചീറ്റിപ്പോയി എന്നത് മറക്കാം) അദ്ദേഹത്തിന് ജാമ്യം കൊടുക്കാതെ ജയിലില്‍ കിടത്തുന്നതിനെ താങ്കള്‍ ന്യായീകരിക്കുകയാണോ!!!

    ReplyDelete
  5. മദനി ക്രൂശിക്കപ്പെടുകയാണ്.അതിനു പിന്നില്‍ വലിയൊരു അജ്ണ്ടയുണ്ടെന്നത് സത്യമാണ്..അല്ലെങ്കില്‍ രണ്ടാമതും മദനി ജയിലിലേക്കയക്കപ്പെടില്ലായിരുന്നു..ജയിലില്‍ നിന്നിനി പുറത്തുവന്നാലും എന്തെങ്കിലും കേസുകളില്‍ അദ്ധേഹത്തെ കുടുക്കി വീണ്ടും മറ്റൊരു വനവാസത്തിലേക്കയക്കുമെന്നു തീര്‍ച്ച!

    ReplyDelete
  6. @ശ്രദ്ധേയന്‍ | shradheyan,
    ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ മനുഷ്യ സഹജമായ പരിഗണന അധേഹം അര്‍ഹിക്കുന്നു എന്നതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടവും എന്നു തോന്നുന്നില്ല. വല്ല അത്യാഹിതവും ജയിലില്‍ വച്ചു സംഭവിച്ചാല്‍ അധേഹത്തെ സ്നേഹിക്കുന്ന ആള്‍ക്കാരുടെ മനസ്സില്‍ ഒരു തീരാ മുറിവായിരിക്കും എന്നതില്‍ സംശയമില്ല.

    ReplyDelete
  7. പരപ്പന അഗ്രഹാര സെന്ട്രല് ജയിലില് നിന്നും നിങ്ങളുടെ മഅ‌ദനി.

    സ്തുതികളിഖിലവും സര്‍വ്വശക്തനായ അല്ലാഹുവിനാകുന്നു. വിശ്വഗുരു മുഹമ്മദ് മുസ്ഥ്വഫാ(സ) തങ്ങളിലും അനുചരരിലും അല്ലാഹുവില് നിന്നുള്ള ശാന്തിയും സമാധാനവും വര്‍ഷിക്കുമാറാകാട്ടെ- ആമീന്.

    എന്റെ പ്രിയ സഹോദരങ്ങള്‍ക്ക് അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാതുഹു.

    അല്ലാഹു തആലാ നമ്മളോരുരുത്തരേയും അവന്റെ തിരു നോട്ടത്തിലും പരിപൂര്‍ണ്ണ സംരക്ഷത്തിലും കാവലിലും ആക്കുമാറാകട്ടെ. ആമീന്.

    വിനീതനായ ഞാന് നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കേരള മുസ്ലിം സംയുക്തവേദി സംഘടിപ്പിച്ചിരിക്കുന്ന രാജ്‌ഭവന് മാര്‍ച്ചില് പങ്കെടുക്കാനെത്തിയ നിങ്ങളോരോരുത്തര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും നന്ദിയും ഞാനാദ്യമായി അറിയിക്കുന്നു. നിങ്ങളേവര്‍ക്കും അറിയാവുന്നത് പോലെ തന്നെ തികച്ചും നിരപരാധിയായ എന്നെ കള്ളക്കേസില് കുടുക്കി കള്ളത്തെളിവുകളും വ്യാജ സാക്ഷിമൊഴികളും നിരത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയാനടുക്കുന്നു. കോടതികള്‍ക്ക് മുന്നില് അസത്യങ്ങള് അവതരിപ്പിച്ച് ജില്ലാ കോടതിയില് നിന്നും ഹൈക്കോടതിയില് നിന്നും ജാമ്യപേക്ഷ തള്ളിപ്പിക്കാന് ബാം‌ഗളൂര് പോലീസിന് കഴിഞ്ഞു.

    2008 ലെ ബാം‌ഗളൂര് സ്ഫോടനത്തില് ബന്ധം ആരോപിച്ച് 2010 ആഗസ്റ്റില് അറസ്റ്റ് ചെയ്ത എന്നെ കോടതിയില് ഹാജരാക്കി 10 ദിവസത്തേക്ക് കസ്റ്റഡിയില് വാങ്ങിയ ബാംഗ്ഗ്ലൂര് പോലീസിന് ഏതാനും മണിക്കൂറുകള് മാത്രമേ എന്നോട് ആകെ സംസാരിക്കാനുണ്ടായിരുന്നുള്ളൂ. ആദ്യ മൂന്നു ദിവസങ്ങളില് പോലീസ് ഒരക്ഷരവും എന്നോട് ചോദിച്ചില്ലെങ്കിലും “2010 ല് ബാം‌ഗ്ലൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില് നടന്ന സ്ഫോടനത്തിന്റെ പങ്കാളിത്തം മ‌അ‌ദനി സമ്മതിച്ചു” എന്നതുള്‍പ്പെടെയുള്ള പല കള്ള പ്രസ്താവനകളും അന്നത്തെ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ നടത്തുകയുണ്ടായി എന്നത് എന്റെ പ്രിയ സഹോദരങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്.

    എന്നെ അറസ്റ്റ് ചെയ്യുന്നതിനും കള്ളസാക്ഷികളെ സൃഷ്ടിക്കുന്നതിനും നേതൃത്വം കൊടുത്ത പോലീസുദ്യോഗസ്ഥന് എന്റെ അറസ്റ്റ് കഴിഞ്ഞ് ആറാം ദിവസം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എന്നോട് പറഞ്ഞത്, “ നിങ്ങള് നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടു, പക്ഷെ നിങ്ങളുടെ മുന്‍‌കൂര് ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതികളില് ഞങ്ങള് സമര്‍പ്പിച്ച ;കൌണ്ടര് അഫിഡവിറ്റി’ ല് നിങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള് ഉന്നയിച്ചു പോയി, ഇനി അതിനെതിരായി ഞങ്ങള്‍ക്കൊന്നും കോടതിയില് പറയാന് കഴിയില്ല.” എന്നാണ്.

    എന്റെ അറസ്റ്റിന് വന്ന ബംഗളൂര് പോലീസ് സംഘത്തെ നയിച്ച IPS ഉദ്യോഗസ്ഥന് പോലീസ് കസ്റ്റഡി കഴിഞ്ഞ് എന്നെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള് പറയാനുണ്ടായിരുന്നത് “മിസ്റ്റര്, മഅദനീ, ഈ കേസില് നിങ്ങള് നിരപരാധിയായിരിക്കാം, പക്ഷെ ഞങ്ങളുടെ ഹിന്ദു വിശ്വാസ പ്രകാരം ഒരാള് ഒരു ജന്മത്തില് ഒരു തെറ്റു ചെയ്തിട്ട് ആ ജന്മത്തില് ശിക്ഷ അനുഭവിച്ചില്ലെങ്കില് അടുത്ത ജന്മത്തില് അതിന്റെ ശിക്ഷ അനുഭവിക്കും എന്നുണ്ട്. ഒരു പക്ഷേ താങ്കളുടെ മുഞ്ജന്മ പാപങ്ങളുടെ ഫലമായിരിക്കാം ഈ കേസില് ഉള്‍പ്പെട്ടത്“ എന്നായിരുന്നു.

    പക്ഷെ, നിരപരാധിയാണെന്ന് ബോധ്യപ്പെട്ടൂവെന്ന് മുഖത്ത് നോക്കി സമ്മതിച്ചവരും പുനര്‍ജന്മ സിദ്ധാന്തം പറഞ്ഞവരും അവരുടെ ഫാസിസ്റ്റ് യജമാനന്മാരുമൊക്കെ കൂടി ഇപ്പോള് ഇന്ത്യുയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ മുന്നില് പറഞ്ഞിരിക്കുന്നത് 100 പേരെ കൊന്നയാളും, അഹമ്മദാബാദ്, സൂറത്ത് സ്ഫോടനങ്ങളുടെ സൂത്രധാരനുമാണ് ഞാന് എന്നുമാണ്.

    ചുരുക്കത്തില്, രാജ്യത്തു നടന്ന നിരവധി സ്ഫോടനങ്ങളോടു ബന്ധപ്പെട്ട് ഫാസിസ്റ്റ് ഭീകരതയുടെ പിന്നാമ്പുറങ്ങളിലെ കുടിലതകള് ഒന്നൊന്നായി പുറത്തു വരുമ്പോള്, അതിന് മറുപടിക്കായി ഒരു മ‌അദനിയെ ആവശ്യമാണെന്നും അതിനു വേണ്ടി IB, NIA തുടങ്ങിയ കേന്ദ്ര ഏജന്‍സികളും ബാം‌ഗ്ലൂര് പോലീസും ഒക്കെ കൂടി തങ്ങളുടെ മേലാളന്മാരുടെ നിര്‍ദ്ദേശാനുസരണം കുടിക്കുകയായിരുന്നുവെന്നും ഓരോ ദിവസങ്ങളും കഴിയുന്തോറും കൂടുതല് കൂടുതല് വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

    പക്ഷെ എന്റെ പ്രിയ സഹോദരന്മാരോട് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഞാന് വ്യക്തമാക്കുന്നു.

    എന്റെ മുഴുവന് രോഗങ്ങള്‍ക്കും ഞാന് അനുഭവിക്കുന്ന മുഴുവന് പീഡനങ്ങള്‍ക്കുമിടയിലും ഞാന് ശാന്തനാണ്, ഞാന് തികഞ്ഞ സമാധാനത്തിലുമാണ്. അല്‍ഹംദുലില്ലാഹ്.
    (courtesy : 27 ജൂലൈ 2011 ല്‍ കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിച്ച രാജ്‌ഭവന്‍ മാര്‍ച്ചില്‍ വായിച്ച മദനിയുടെ സന്ദേശം. (ഒന്നാം പേജ്) http://alabrarnews.blogspot.com/2011/07/blog-post_30.html)

    ReplyDelete
  8. അരുത്....
    കണ്ണുകളില്‍ ജ്വാലയരുത്.
    ഹൃദയത്തില്‍ കുളിര്‍മ്മയരുത്
    കൈകളില്‍ ഊര്‍ജ്ജമരുത്
    ചോരയുള്ളവന്റെ നാവുയരരുത്
    ആയുസ്സുവേണേല്‍ അരങ്ങത്തിറങ്ങരുത്
    ഗാന്ധിതലയില്‍ നന്മ തിരയരുത്
    നമുക്ക് നേരം വെളുക്കരുത് !!

    ReplyDelete
  9. കാലങ്ങളായി മുസ്ലിം സഹോദരന്‍മാരെ തീവ്രവാദി എന്നു മുദ്രകുതാന്‍തുടങ്ങിയിട്ട് , സംഘപരിവാര്‍ നടത്തുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും മുസ്ലിം സമുദായ സംഗടന കളുടെ മേല്‍ ചാര്‍ത്താന്‍ തുടങ്ങിയിട്ടും കാലം ഏറെയായി, മുസ്ലിം സമുദായത്തിന്റെ മഹത്വം മനസിലാകി അതിലേക് കടന്നു വരുവാന്‍ മനുഷ്യര്‍ തുടങ്ങിയപോള്‍ മുതല്‍ അതിനെ തകര്‍ക്കുവാന്‍ ഉള്ള ശക്തികള്‍ പണി എടുത്ത് തുടങ്ങി , അത് ഇസ്ലാം രൂപം കൊണ്ട കാലം മുതല്കെ ഉള്ളതാണ് , പക്ഷെ അന്നെലം അതിനെ തടുക്കാന്‍ സത്യവിശ്വാസികള്‍ രംഗത് ഉണ്ടായിരുന്നു , ഇന്ന് മനസ്‌ മരവിച്ച മനുഷ്യ നമധാരികള്‍ മൌനം പാലിക്കുമ്പോള്‍ അവര്‍ മനസിലാക്കുനില്ല , അവര്‍ക്കും ഈ അവസ്ഥ വരാം ,

    സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കയ്യിലിരുപ്പ് പലതവണകളായി മദ്യമങ്ങളില്‍ നാം കണ്ടതാണ് , അതില്‍ അവര്‍ ചെയ്ത കുറ്റങ്ങള്‍ക്ക്‌ എത്ര നിരപരാധികളെ യാണ് തുറന്ഘില്‍ അടച്ചത്‌ , ഇനിയും സത്യങ്ങള്‍ പുറത്ത്‌ വരാന്‍ ഇരിക്കുന്നു ,

    മുസ്ലിം സമുദായത്തെ തകര്കുവാന്‍ ഒത്തുകളിക്കുന്ന എല്ലാ ഭരണാധികാരികളും സുക്ഷിക്കുക , ഒരു ഇസ്ലാമിക ഭരണകൂടം വരും ....


    മഅദനിക്ക് നീതി കൊടുക്കാന്‍ നമുക് ഒറ്റകെട്ടായി നില കൊള്ളം

    ReplyDelete
  10. അബ്ദുല്‍നാസ്സര്‍ മദനി
    നിയമത്തിന്റെ നൂലമാലകളിലും വോട്ടു രാഷ്ട്രീയത്ത്തിന്റെ കപടതന്ത്രങ്ങളിലും
    ഒരു പുരുഷായസ്സ് മുഴുവന്‍ ഹോമിക്കപ്പെടെണ്ടി വന്ന ഇര
    കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാരന്റെ മനസ്സിലും മസ്തിഷ്ക്കത്തിലും ഉണര്‍ന്നിരിക്കുന്ന
    വര്‍ഗ്ഗീയതയുടെയും കപട മതേതരത്വത്തിന്റെയും വൃത്തികെട്ട മുഖം
    ആര്‍ജവത്തോടെ കേരളത്തിലെ ജനത മദനിപ്രശ്നം ഏറ്റെടുക്കുകയും
    അദ്ദേഹത്തെ ജയില്‍ മോചിതനാക്കുകുകയും ചെയ്യാനുള്ള ചങ്കൂറ്റം
    പുതു വര്‍ഷത്തിലെങ്കിലും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  11. മദനിയേപ്പോലെയുള്ളൊരുവൻ ഇരുമുന്നണികൾക്കും പൊന്മട്ടയിടുന്ന താറാവുപോലെയുള്ള വോട്ട് ബാങ്കാണല്ലോ അല്ലേ ഭായ്
    നവ വത്സരാശംസകളോടൊപ്പം ബൂലോഗ നാലാം വാർഷികാശംസകളും നേരുന്നു..

    ReplyDelete
  12. പുതു വര്‍ഷപ്പുലരിയില്‍ വായിച്ച കാലിക പ്രസക്തമായ പോസ്റ്റ്‌..പറയാന്‍ ഒത്തിരി ഉണ്ടെങ്കിലും അത് കേള്‍ക്കാന്‍ കര്‍ണ്ണപുടങ്ങള്‍ ഇല്ലാത്ത ഒരു ചട്ടക്കൂടാണ്‌ ഇപ്പോള്‍ നിലവില്‍ ഉള്ളത്..സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ഒരു സംഭവമാണ് മദനിയുടെ ജയില്‍വാസം..തീവ്രവാദബന്ധം ആരോപിക്കപ്പെട്ട തച്ചങ്കരി പുഷ്പം പോലെ ഊരിപ്പോയതും കൂട്ടി വായിക്കുക..

    ReplyDelete
  13. പുതുവത്സരാശംസകൾ

    ReplyDelete
  14. ഇവിടെ അണക്കെട്ടിന്റെ സ്ഥാനത്ത്‌ ഒരു മനുഷ്യനാണ്. ചോരയും നീരും വറ്റിപ്പോയ കരയാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ലാത്ത ഒരു പച്ചമനുഷ്യന്‍. വര്‍ഗീയ കോമരങ്ങള്‍ മുറിച്ചെടുത്ത ഒറ്റക്കാലുമായി അസാമാന്യ ദൈവവിശ്വാസത്തിന്റെ ബലത്തില്‍ മാത്രം ദിവസങ്ങള്‍ തള്ളി നീക്കുന്ന ആ മനുഷ്യന്റെ പേര് അബ്ദുള്‍നാസര്‍ മഅദനി എന്നാണ്.

    ReplyDelete
  15. മഅദനി ആരെന്നോ അദ്ദേഹം വോട്ട് ബാങ്കാണോ അല്ലയോ എന്നതൊന്നുമല്ല പ്രശ്നം. ഒരു ജനാധിപത്യ രാജ്യത്തില്‍ ഇതരര്‍ക്ക് ലഭിക്കുന്ന നിയമത്തിന്റെ ആനുകൂല്യം മനപൂര്‍വം ഒരാള്‍ക്ക് ലഭ്യമല്ലാതെ വരുകയും ഇത് ബോദ്ധ്യപ്പെട്ടിട്ട് പോലും ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടി ഇടാനായി അധരവ്യായാമം നടത്തിയതിനു ശേഷം നിഷ്ക്രിയരായി കഴിയുന്നു എന്നതാണ് ഭീകരം.

    ReplyDelete
  16. നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടരുന്നു. :(

    മഅ്ദനിക്ക് ജാമ്യമില്ല
    Published on Tue, 01/03/2012 - 12:15

    ന്യൂദല്‍ഹി: ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം വിദഗ്ധ ചികില്‍സ ഉറപ്പാക്കണണെമന്നും കോടതി ആവശ്യപ്പെട്ടു.

    ReplyDelete
  17. രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസുകളിലെ ഒന്നാം പ്രതികള്‍ സര്‍വസ്വതന്ത്രരായി വിലസുമ്പോള്‍ വിചാരണ പോലും നടക്കാത്ത കേസിലെ മുപ്പത്തിയൊന്നാം പ്രതിക്ക് ജാമ്യമില്ല!! ഒറ്റക്കണ്ണന്‍ നിയമം പാവം ഒറ്റക്കാലനോട് കാട്ടുന്നത് ക്രൂരതയല്ലാതെ മറ്റെന്താണ്!!

    ReplyDelete
  18. നിരപരാധിയായ മഅദനിക്ക് ജാമ്യമില്ല ....
    നാടിനെ കട്ടുമുടിച്ച കനിമൊഴിക്കു ജാമ്യം അനുവദിച്ച സുപ്രീം കോടതി ...
    വിവാദ നായകന്‍ അമര്‍ സിംഗിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ...
    എന്തിനു ഈ മനുഷ്യനെ പീഡിപ്പിക്കുന്നു....
    ഒറ്റക്കാലില്‍ ഉന്തി ഉന്തി ജീവിതം തള്ളി നീക്കുന്ന ഈ മനുഷ്യന്‍ ...
    ... എന്തു തെറ്റാണു ചെയ്തത്....
    പത്തു വര്‍ഷം ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടച്ച അതെ നിയമം...
    വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണോ?
    ഇങ്ങനെ വേദനിപ്പിക്കാന്‍ ...
    ഇദ്ദേഹം ചെയ്ത തെറ്റെന്താണ്?
    അതെങ്കിലും അറസ്റ്റ് ചെയ്തവര്‍ .. അല്ലെങ്കില്‍ കോടതി പറയേണ്ടതല്ലേ?

    ReplyDelete
  19. ആത്മസംയമനത്തോടെയുള്ള പ്രതിഷേധങ്ങള്‍ തുടരാം. കൂടെ ചേര്‍ന്നവര്‍ക്ക് ഒരായിരം നന്ദി.

    പുതിയ പോസ്റ്റ്‌: ദര്‍ശന: മാറ്റത്തിന്റെ കാഴ്ചയും കാഴ്ചപ്പാടും

    ReplyDelete

Related Posts Plugin for WordPress, Blogger...

ShareThis

കൂടെയുള്ളവര്‍